Monday, August 2, 2021

LGBT ആക്റ്റിവിസം ജീവനെടുക്കുമ്പോൾ..

ജൂണ്‍ മാസം ലോകമെമ്പാടും 'പ്രൈഡ് മന്ത്' ആയാണ് സ്വവര്‍ഗാനുരാഗ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ ആചരിച്ചിരുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മര്‍ദിതരായ ഒരുപറ്റം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവരെ അവരുടെ അസ്തിത്വത്തെ പറ്റി അഭിമാനമുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്ത വേദനാജനകമായ വാര്‍ത്തയും നമുക്ക് വായിക്കേണ്ടി വന്നു.


അതിന്റെ കാരണമായി പറയപ്പെടുന്ന ലിംഗമാറ്റ ശസ്ത്രക്രിയയും അതില്‍ പറ്റിയ അബദ്ധവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമെല്ലാം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട, വ്യക്തത വരുത്തേണ്ട വിഷയങ്ങളാണ്. എന്നാല്‍ ഈ സംഭവവും സമാന സംഭവങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചും LGBTQ ആക്റ്റീവിസത്തെ പറ്റിയുമുള്ള ഗൗരവകരമായ ചില ആലോചനകള്‍ക്ക് വഴിതെളിക്കേണ്ടതുണ്ട്.

Saturday, October 12, 2019

വിശ്വാസം : ഉല്പത്തി, യുക്തി, പ്രസക്തി


വിശ്വാസത്തെയും അവിശ്വാസത്തെയും സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ രണ്ടുകൂട്ടരുടെയും ലോകവീക്ഷണങ്ങളിലെ വ്യത്യാസം കൊണ്ടുള്ളതാണെന്ന് നാം മനസ്സിലാക്കി. ഈ ലോകവീക്ഷണ വ്യത്യാസം ചരിത്രത്തെ വിശദീകരിക്കുന്നതുമായി കൂടി ബന്ധപ്പെട്ടതാണ്. ലോകത്ത് വിശ്വാസവും  ആരാധനയും എന്ന് എങ്ങനെ ഉത്ഭവിച്ചു എന്നതിനെ പറ്റി ഭൗതികവാദികള്‍ക്കും ഇസ്‌ലാമിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണുള്ളത്.

വിശ്വാസത്തിന്റെ ഉല്‍പത്തി

വിശ്വാസത്തിന്റെ ഉല്‍പത്തിയെ പറ്റി ഭൗതികവാദികള്‍ വിശദീകരിക്കുന്നതും കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ പഠിപ്പിക്കുന്നതും ഒരു അടിസ്ഥാനവുമില്ലാത്ത ചില അനുമാനങ്ങളാണ്. 'പ്രകൃതിദുരന്തങ്ങളും ഹിംസ്ര ജന്തുക്കളുടെ ആക്രമണവും മനുഷ്യരെ അവയെ ഭയപ്പെടുന്നതിലേക്ക് എത്തിച്ചു. ആ ഭയം പിന്നീട് പ്രകൃതി ശക്തികളെ ആരാധിക്കുന്നതിലേക്ക് വഴിമാറി. പിന്നീട് ഈ പ്രകൃതി ശക്തികളുടെ പ്രതീകങ്ങളായി ചില മൂര്‍ത്തികളെ അവതരിപ്പിക്കുകയും അവയെ ആരാധിച്ചു പോരുകയും ചെയ്തു. ആ ഒരു രീതിയില്‍ ബഹുദൈവ ആരാധനാ രൂപങ്ങളായിരുന്നു ആദിമ സമൂഹങ്ങളില്‍ നിലനിന്നിരുന്നത്. കുറേക്കൂടി ബുദ്ധി വികസിച്ചപ്പോള്‍ ചിലര്‍ ഏകദൈവ വിശ്വാസത്തിലേക്ക് നീങ്ങി. വീണ്ടും പുരോഗമിച്ചപ്പോള്‍ ദൈവം തന്നെയില്ല എന്ന നിരീശ്വരവാദത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുകയും ചെയ്തു.' ഇതാണ് അനുമാനത്തിന്റെ ചുരുക്കം!

Sunday, September 29, 2019

ജ്ഞാനമാർഗം ശാസ്ത്രം മാത്രമോ?!


'നിങ്ങളെന്തുതന്നെ യുക്തിയും ന്യായങ്ങളും തത്ത്വങ്ങളും കൊണ്ടുവന്നു തെളിയിച്ചാലും ശാസ്ത്രം തെളിയിക്കാത്തിടത്തോളം കാലം ദൈവത്തിലോ മതത്തിലോ ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല!'

ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും ആ മാര്‍ഗത്തിലൂടെയല്ലാതെ ഒരു വിജ്ഞാനവും നമുക്ക് നേടാനാവില്ലെന്നും ശാസ്ത്രമാണ് എല്ലാറ്റിന്റെയും അന്തിമവാക്കെന്നുമുള്ള വിശ്വാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ അടിത്തറ. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും ഇവര്‍ വാദിക്കും.

Tuesday, September 24, 2019

യുക്തി : അന്വേഷണ മാർഗമോ ആത്യന്തിക സത്യമോ?



രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക?

ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം നിറച്ച ബോട്ടില്‍ ആദ്യം താഴെയെത്തും എന്നായിരിക്കും. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കൊരു മറുപടിയേയുള്ളൂ; അത് സാമാന്യയുക്തി (Common Sense) ആണല്ലോ എന്ന്! വെള്ളം നിറച്ച ബോട്ടിലിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് അതായിരിക്കും ആദ്യം താഴെയെത്തുന്നത്. ഇതാണ് അതിലെ സാമാന്യ യുക്തി.

എന്നാല്‍ ഈ കാര്യം ശാസ്ത്രീയ സമവാക്യങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാലോ പരീക്ഷിച്ചു നോക്കിയാലോ മാത്രമാണ് നമ്മുടെ സാമാന്യയുക്തി പറയുന്നതല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. വെള്ളം നിറച്ച ബോട്ടിലും കാലിയായ ബോട്ടിലും ഒരേ സമയത്ത് താഴെ പതിക്കും എന്നതാണ് വസ്തുത. പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്കാര്‍ക്കും ദഹിക്കാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.

Saturday, September 14, 2019

അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!

മതരാഹിത്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് 'ഏതാണ് മാനവസമൂഹത്തിന് കൂടുതല്‍ ഗുണപ്രദം' എന്ന ചോദ്യം. മതരഹിത സമൂഹം ഉണ്ടായിവന്നാല്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു സമൂഹസൃഷ്ടിയാണ് സാധ്യമാവുക എന്നത് നാസ്തികരുടെ സ്ഥിരം അവകാശവാദവുമാണ്. മതങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നത് അസമാധാനവും ഭീകരാന്തരീക്ഷവുമാണ് എന്നും അവര്‍ വാദിക്കുന്നു. കലങ്ങിമറിഞ്ഞ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും തലപൊക്കുന്ന മാനവികതാ അവകാശവാദങ്ങള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.


ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള, ചര്‍ച്ചിന്റെ പൗരോഹിത്യ ആധിപത്യത്തില്‍ നടമാടിയ പീഡനങ്ങളും ജനങ്ങളനുഭവിച്ച പ്രയാസങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു 'ഹ്യൂമനിസ്റ്റുകള്‍' രംഗത്തു വന്നത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമനിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമെ അത് സാധ്യമാകൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി ആവര്‍ സായൂജ്യമടഞ്ഞു.

Saturday, September 7, 2019

തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും


'തെറ്റും ശരിയും':
ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
-------------------

'നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു'. പത്രത്തിന്റെ ആദ്യപേജില്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്തയാണിത്.
ഈ പ്രവൃത്തി ഒരു തിന്മയാണോ?
വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!
ഒരു ചോദ്യം കൂടി, ഈ പ്രവൃത്തി വസ്തുനിഷ്ഠമായി തെറ്റാണോ? എന്താണീ 'വസ്തുനിഷ്ഠ'മെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

വസ്തുനിഷ്ഠത

വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് പുറത്താണ്.

Tuesday, September 3, 2019

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും



വീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍. മനുഷ്യസ്നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.

എന്നാല്‍ ഈ പ്രളയകാലത്ത് പോലും അതിനെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം?’ എന്ന് ചോദിക്കുന്ന മഹാദുരങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് കൂടി വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

Thursday, August 23, 2018

നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ് - Book Published

Alhamdulillah

ഏഴ് ഭാഗങ്ങളായി എഴുതിയ 'നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ്' പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.



Wisdom Books
Calicut
publication@wisdomislam.com


Thursday, April 26, 2018

സുരക്ഷിത സമൂഹം സ്വപ്‌നമായി മാറുകയോ?

ആസിഫ! ആ പേര് ഉച്ചരിക്കുന്നത് പോലും ഭയാനകമായ ഓര്‍മകള്‍ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരാന്‍ കാരണമാവുകയാണ്. എട്ടു വയസ്സുമാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇടയ്ക്കിടെ മയക്കുമരുന്ന് നല്‍കുകയും ഒരുപാടുപേര്‍ മാറിമാറി ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മരിച്ചെന്ന് ഉറപ്പുവരുത്താന്‍ പാറക്കല്ലുകൊണ്ട് തലക്കടിച്ച് മരണം ഉറപ്പുവരുത്തി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിന്റെ പോലീസ് രേഖകള്‍ വായിക്കുമ്പോള്‍ ഹൃദയം നടുങ്ങുകയാണ്. കാശ്മീരിലെ ഖത്‌വയിലെ ഹൈന്ദവ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പുരോഹിതനും മകനും സഹോദരപുത്രനും കൂട്ടുകാരും ചേര്‍ന്നാണ് ഈ നികൃഷ്ടമായ കൃത്യം നിര്‍വഹിച്ചത് എന്നത് ആരെയാണ് ഞെട്ടിപ്പിക്കാത്തത്?! കിലോമീറ്റര്‍ അകലെയുള്ള ആളെ പോലും 'അവസരമുണ്ട്' എന്ന് ഫോണ്‍ വിളിച്ചറിയിച്ച് വരുത്തി വരെ ആ പിഞ്ചുശരീരം പിച്ചിച്ചീന്തുകയായിരുന്നു അവര്‍.

മറ്റേത് പീഡനസംഭവത്തെക്കാളും മനസ്സിനെ മരവിപ്പിക്കുന്ന ഈ സംഭവത്തിന് മറ്റൊരു മാനം കൂടിയുണ്ടായിരുന്നു എന്നത് ഞെട്ടലോടുകൂടിയാണ് നാം വായിച്ചത്. ഖത്‌വയിലെ മുസ്‌ലിം സമുദായക്കാരെ പേടിപ്പിച്ച് ആട്ടിയോടിച്ച് അങ്ങനെയത് ബ്രാഹ്മണര്‍ മാത്രമുള്ള പ്രദേശമാക്കുക എന്ന ഉദ്ദേശത്തോടെയാണത്രെ ഈ കൃത്യം ചെയ്തത്! മുസ്‌ലിമാവുക എന്നതല്ലാതെ എട്ടുംപൊട്ടും തിരിയാത്ത ആസിഫ വേറൊരു തെറ്റും ചെയ്തിട്ടില്ല! മുസ്‌ലിമായിരിക്കുക എന്നത് ദിവസങ്ങളോളം ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടാനും നികൃഷ്ടമായി കൊലചെയ്യപ്പെടാനും മാത്രമുള്ള പാതകമായി മാറിയോ ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് എന്ന ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.

ഈ സംഭവം ഒരളവുകോലാണ്. രാജ്യത്തെ വ്യത്യസ്ത ചിന്താധാരകളെ കൃത്യമായി അളക്കാന്‍ സാധിക്കുന്ന, രാജ്യത്തിന്റെ ഭദ്രതയും സുരക്ഷിതത്വവും പരിശോധിക്കാവുന്ന, ആശങ്കകളും പ്രതീക്ഷകളുമെല്ലാം കൃത്യമായി വരച്ചുകാട്ടിത്തരുന്ന ഒരളവുകോല്‍!

ഒരു ഭാഗത്ത് അത് രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന വര്‍ഗീയവിഭജന രാഷ്ട്രീയത്തിന്റെ ഭീകരമുഖം വ്യക്തമാക്കിത്തരുന്നു. ഈ സംഭവത്തെ മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ അത് മൃഗങ്ങളോട് ചെയ്യുന്ന അനീതിയായിരിക്കും. കാരണം മൃഗങ്ങള്‍ പോലും ഇത്ര പൈശാചികമായി പെരുമാറില്ല. എന്നിട്ടുപോലും ഇത് ചെയ്ത നരാധമന്മാര്‍ക്ക് വേണ്ടി, പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഒരു പ്രതിഷേധ പ്രകടനം നടന്നുവെന്നറിയുമ്പോള്‍ അതിന്റെ ഗൗരവം എത്രയാണ്! ലോകത്ത് ഒരുപാട് പീഡനങ്ങളും കൊലപാതകങ്ങളുമെല്ലാം നടന്നിട്ടുണ്ടാകാം. എന്നാല്‍ ബലാല്‍സംഗം നടത്തിയ പ്രതികള്‍ തങ്ങളുടെ മതക്കാരാണ്, രാഷ്ട്രീയ ചിന്താഗതിയുള്ളവരാണ്, ഇരയായ പിഞ്ചുകുഞ്ഞിന്റെ മതം വേറെയാണ് എന്നത് കൊണ്ട് പ്രതികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയത് ഇന്ത്യയിലെന്നല്ല, ലോകത്ത് വേറെയെവിടെയെങ്കിലും കാണാനാകുമോ?! ഒരു സമൂഹത്തെ മുഴുവന്‍ അപരവല്‍കരിച്ച് അവരാ സമുദായത്തില്‍ അംഗമാണ് എന്നത് തന്നെ അവരെ എത്ര ക്രൂരമായും എന്തും ചെയ്യാം എന്ന ചിന്താഗതി വളര്‍ത്തിയെടുത്ത് സംഘപരിവാര്‍ ശക്തികള്‍ വലിയൊരു വിഭാഗത്തെ എന്തുമാത്രം മസ്തിഷ്‌കപ്രക്ഷാളനം നടത്തിയിട്ടുണ്ട് എന്നതിന് ഇതില്‍പരം മറ്റൊരുദാഹരണം ആവശ്യമുണ്ടോ?!

ഇതിനെ ഏതെങ്കിലുമൊരു ഭ്രാന്തുപിടിച്ച ജനക്കൂട്ടത്തിന്റെ ചെയ്തികള്‍ മാത്രമായി കണക്കാക്കാനുമാവില്ല. കാരണം പ്രതിയായ ദീപ് കജൂറിയയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചിനെ അഭിസംബോധന ചെയ്തവരില്‍ ജമ്മുകാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും (വനം വകുപ്പ്) ചന്ദര്‍ പ്രകാശ് ഗംഗയും (വാണിജ്യവകുപ്പ്) ഉണ്ടായിരുന്നു! ഈ വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ന്യായീകരണവുമായി മലയാളികളായ ചില വര്‍ഗീയഭ്രാന്തന്മാര്‍ രംഗത്ത് വന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യവുമല്ല. പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന കേരളമണ്ണില്‍ പോലും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയെക്കുറിച്ച് (അവളുടെ മതം നോക്കി) 'ഭാവിയിലെ തീവ്രവാദി' എന്ന് സൂചിപ്പിക്കുന്ന വാക്കുകള്‍ പറയാനും ചെയ്തത് നന്നായി എന്ന് ആശംസിക്കാനും ആളുണ്ടായിട്ടുണ്ട് എങ്കില്‍ രാജ്യത്തിന്റെ മതനിരപേക്ഷത അപകടത്തിലാണ് എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.

ആ കുഞ്ഞിന്റെ മൃതശരീരം  നാട്ടില്‍ പ്രദേശത്ത് മറവുചെയ്യാന്‍ പോലും ഈ നികൃഷ്ട ജീവികള്‍ സമ്മതിച്ചില്ല എന്നറിയുമ്പോഴാണ് ഇത് ഏതാനും പേരുടെ വര്‍ഗീയതയും കാമദാഹവും സമംചേര്‍ത്ത കുറ്റകൃത്യം മാത്രമല്ലെന്നും ഇതൊരു മനോഭാവമാണെന്നും കൂടുതല്‍ ഉറക്കെ പറയേണ്ടി വരുന്നത്. ആ നാട്ടില്‍ ആറടി മണ്ണ് കിട്ടാതെപോയതല്ല, മറിച്ച് മാറിമാറി ഉപയോഗിച്ചിട്ടും കൊന്നിട്ടും കലി തീരാത്ത വര്‍ഗീയഭ്രാന്തന്മാര്‍ അനുവദിക്കാത്തത് കൊണ്ടാണ് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലത്ത് ആസിഫയെ മറവു ചെയ്യേണ്ടി വന്നത്. ആ കുട്ടിയുടെ ഭാഗം വാദിക്കാന്‍ തയ്യാറായ അഭിഭാഷകയെ പോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നത് കൂട്ടിവായിക്കാവുന്ന മറ്റൊരു കാര്യം മാത്രം. ന്യൂനപക്ഷങ്ങളും പിന്നോക്ക, ദളിത് വിഭാഗങ്ങളും നേരിടുന്ന അക്രമങ്ങളിലും പീഡനങ്ങളിലും മൗനം പാലിക്കുകയെന്ന പതിവ് രീതി ഭരണകര്‍ത്താക്കളാരും ഇത്തവണയും തെറ്റിച്ചിട്ടില്ല.

സംഘപരിവാര്‍ എന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തിനും രാജ്യത്തിന്റെ അഖന്ധതക്കും സാഹോദര്യ മനോഭാവത്തിനും ഭീഷണിയായി നിലകൊള്ളുന്നു എന്നത് ഒരു വലിയ യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോഴും മറുഭാഗത്ത് പ്രതീക്ഷകളുടെ കിരണങ്ങള്‍ കാണാതെ പോയിക്കൂടാ. സംഭവം വളരെ നിഷ്പക്ഷമായി അന്വേഷിച്ച് അതിന്റെ ഭയാനകത അതേരൂപത്തില്‍ സമൂഹത്തില്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്നത് രമേശ് കുമാര്‍ ജെല്ല എന്ന കാശ്മീരി പണ്ഡിറ്റായ പോലീസ് ഉദേ്യാഗസ്ഥനാണ്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ ആസിഫയ്ക്ക് വേണ്ടി നിയമകൂടത്തിന് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തയ്യാറായത് അഡ്വ. ദീപികയെന്ന അമുസ്‌ലിമായ അഭിഭാഷകയാണ്. ഇതെല്ലാം നല്‍കുന്ന സൂചനയും പ്രതീക്ഷയും ചെറുതല്ല.

സംഘപരിവാറിന്റെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരാകാത്ത ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ അണപൊട്ടിയൊഴുകുന്നതായിരുന്നു സോഷ്യല്‍ മീഡിയകൡ കാണാനായത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെല്ലാവരും നീതിയുടെയും മതനിരപേക്ഷതയുടെയും ചേരിയില്‍ അണിനിരന്നു. രാജ്യമെമ്പാടും പ്രതിഷേധ സദസ്സുകളും നീതിക്ക് വേണ്ടിയുള്ള മുറവിളികളും ഉയര്‍ന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ രംഗത്തുള്ള പ്രമുഖര്‍ പലരും വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ മുന്നോട്ട് വന്നു. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമേയല്ലെന്നും വര്‍ഗീയ ഫാസിസവും ഇന്ത്യന്‍ മതേതരത്വവും തമ്മിലുള്ള പ്രശ്‌നമാണിതെന്നും പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായി.

അതെ, ഇതൊരു തുറന്ന പോരാട്ടം തന്നെയാണ്. ഹിന്ദുവും മുസല്‍മാനും സിഖുകാരനും മതമുള്ളവനും ഇല്ലാത്തവനും എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാവര്‍ക്കും അനുവദിക്കണോ വേണ്ടേ എന്ന വിഷയത്തിലുള്ള പോരാട്ടം. 'ഹിന്ദുവും മുസ്‌ലിമും ഭാരതാംബയുടെ രണ്ടു കണ്ണുകളാണ്' എന്ന് പറഞ്ഞ രാഷ്ട്രശില്‍പികളുടെ സ്വപ്‌നവും 'വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നും അവ നീക്കം ചെയ്യാത്തിടത്തോളം കാലം ആ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും' എന്ന ഫാസിസ്റ്റ് ആശയവും തമ്മിലുള്ള സംഘട്ടനം. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ മാത്രം അടിസ്ഥാനമാക്കി സമര്‍ഥിക്കുന്ന വാദങ്ങളല്ല ഇവ. സംഘപരിവാര്‍ സംഘടനകളുടെ അടിസ്ഥാന ആശയം തന്നെയാണ് ഇത്. അതവര്‍ വ്യക്തമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

'ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയോ അല്ലെങ്കില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ, പൗരാവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദു ജനതക്ക് പൂര്‍ണമായി കീഴ്‌പെട്ട് ഇവിടെ കഴിഞ്ഞു കൂടുകയോ ചെയ്യണം' (എം.എസ്. ഗോള്‍വാള്‍ക്കര്‍, We or our Nationhood Defined, Pg.56).

ഈ പ്രഖ്യാപിത ആശയത്തിന് വേണ്ടി ഇവര്‍ ചെയ്തു കൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഏറ്റവും അവസാനത്തെ ഇര മാത്രമാണ് ആസിഫ. സ്വാതന്ത്ര്യം നേടിയ കാലം തൊട്ട് ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കിയ എണ്ണമറ്റ വര്‍ഗീയ കലാപങ്ങളിലൂടെ അവര്‍ ആ ലക്ഷ്യസാക്ഷാല്‍കാരത്തിനു വേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം മുതലെടുത്ത് കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ അവസരം ലഭിക്കുക കൂടി ചെയ്തതോടു കൂടി ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് മാത്രം ഇവിടെയുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ നിരത്താന്‍ ശ്രമിച്ചാല്‍ തന്നെ കാര്യം ബോധ്യമാകും.

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് അടിച്ചുകൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ദാദ്രി പ്രദേശത്തെ മുഹമ്മദ് ആഖ്‌ലാഖ്, ജമ്മു കാശ്മീരില്‍ അനന്തനാഗ് ജില്ലയില്‍ ട്രാക്കിലേക്ക് ബോംബെറിഞ്ഞു കൊലചെയ്യപ്പെട്ട പതിനാറു വയസ്സുകാരന്‍ ഷാഹിദ് റസൂല്‍ ഭട്ട്, ജമ്മുകശ്മീരിലെ തന്നെ ചത്ര ജില്ലയിലേക്ക് കന്നുകാലികളെ വില്‍ക്കാന്‍ പോകുന്നതിനിടയില്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കപ്പെട്ട മുഹമ്മദ് മജിലൂം, ആസാദ് ഖാന്‍, കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍, കാസര്‍ഗോഡ് ജില്ലയില്‍ പള്ളിയില്‍ വെച്ച് കൊല ചെയ്യപ്പെട്ട റിയാസ് മൗലവി, ആസാമില്‍ പശുവിനെ മോഷ്ടിച്ചു എന്ന് വ്യാജമായി ആരോപിച്ച് കൊല്ലപ്പെട്ട അബ്ദുഹനീഫും റിയാസുദ്ദീന്‍ അലിയും, ആല്‍വാറില്‍ ഗോസംരക്ഷണ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാന്‍, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഉത്തര്‍ പ്രദേശില്‍ കൊന്ന ഗുലാം മുഹമ്മദ്, ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഏഴു യുവാക്കള്‍, ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ പശുമാംസം കഴിക്കുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട ഹരിയാനയിലെ പതിനാറു വയസ്സുകാരന്‍ ജുനൈദ്, മാഉ ജില്ലയില്‍ നമസ്‌കാരത്തിനിടയില്‍ കൊല ചെയ്യപ്പെട്ട പള്ളി ഇമാം, ബംഗാളില്‍ രാമനവമിയുമായി ബന്ധപ്പെട്ട പ്രകടനത്തോട് അനുബന്ധിച്ച് കൊല ചെയ്യപ്പെട്ട പള്ളി ഇമാമിന്റെ മകന്‍ സിബ്തുല്ല റാഷിദി എന്നിങ്ങനെയുള്ള ലിസ്റ്റ് അവസാനം എട്ടുവയസ്സുകാരിയായ ആസിഫയില്‍ എത്തിനില്‍ക്കുന്നു..

പറഞ്ഞു വരുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈയൊരു വര്‍ഗീയ ധ്രുവീകരണം തന്നെയാണ് എന്നാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് മുഖമുദ്രയാക്കിയ, ഒരു പൂങ്കാവനത്തിലെ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെ പോലെ വിവിധ സമുദായങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു ഭൂപ്രദേശമെന്ന് മേനിപറഞ്ഞിരുന്ന രാജ്യമിന്ന് അസഹിഷ്ണുതയുടെയും വര്‍ഗീയ ലഹളകളുടെയും പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തലകുനിച്ചിരിക്കുകയാണ്. മനസ്സില്‍ വിഷം നിറച്ച തീവ്രചിന്താഗതിക്കാരുടെ ചെയ്തികള്‍ കാരണം, ശക്തവും സുരക്ഷിതവുമായിരുന്ന ഒരു രാഷ്ട്രം പൗരന്മാര്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നു. എന്താണ് പരിഹാരം?

ഒരുമിച്ചു നില്‍ക്കുക എന്നതിലപ്പുറം മറ്റൊരു പരിഹാരം ഇല്ലെന്നു തന്നെ പറയാം. നാം ഉദാഹരണമായെടുത്ത ഏറ്റവും അവസാനത്തെ സംഭവവും വിരല്‍ചൂണ്ടുന്നത് ഈയൊരു ഏക പരിഹാരത്തിലേക്കാണ്. ആ കുട്ടി ഇത്രയധികം പീഡനങ്ങള്‍ സഹിച്ച് കൊല ചെയ്യപ്പെട്ടത് ജനിച്ചത് മുസ്‌ലിം സമുദായത്തിലായിപ്പോയി എന്നതിന്റെ പേരില്‍ തന്നെയാണ്. കൊല ചെയ്തത് ഭീകരമായ വര്‍ഗീയ ചിന്ത തലയില്‍ കയറിയ, ഒരു സമുദായത്തെ അവര്‍ ജീവിക്കുന്ന പ്രദേശത്തു നിന്ന് തന്നെ ആട്ടിപ്പറഞ്ഞയക്കണം എന്ന ലക്ഷ്യമുള്ളവരുമാണ്. എന്നാല്‍ വിഷയം രാജ്യമൊട്ടാകെ ചര്‍ച്ചയായപ്പോള്‍ മുസ്‌ലിംകള്‍ മാത്രമല്ല പ്രതികരിച്ചത്. മുസ്‌ലിം പ്രശ്‌നമായല്ല പൊതുസമൂഹം അതിനെ ഏറ്റെടുത്തതും. മറിച്ച് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണിതെന്ന് തിരിച്ചറിഞ്ഞ് ഹിന്ദുക്കളും മുസ്‌ലിംകളും മറ്റു മതക്കാരും മതമില്ലാത്തവരും ഒരുമിച്ചാണ് അതിനെ നേരിട്ടത്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് മതേതര കക്ഷികള്‍ ഒരുമിച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നതും നാം കണ്ടു. ഇതേ സമീപനം രാജ്യത്തിന് തന്നെ ഭീഷണിയായ ഫാസിസത്തിനെതിരെ എല്ലാ വിഷയത്തിലും കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് പരിഹാരം.

ഈ വര്‍ഗീയക്കോമരങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായാംഗങ്ങള്‍ തന്നെയാണ്. ഹിന്ദുവിനു വേണ്ടിയെന്നു വാദിച്ച് ഇവര്‍ ചെയ്യുന്ന കോപ്രായങ്ങള്‍ അവരംഗീകരിക്കുന്നില്ല എന്നതാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഒരിക്കലും ഈ ഭീഷണിയെ നേരിടാന്‍ സാധിക്കില്ല. ഇത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് എന്ത് വിഷയമുണ്ടായാലും അതിനെ ഹിന്ദു മുസ്‌ലിം വിഷയമാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ഈയിടെ ബി.ജെ.പിയുടെ ഐ.ടി സെല്ലിലെ ഒരു മുന്‍ പ്രവര്‍ത്തകന്‍ അവരുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ എടുത്തുപറഞ്ഞതും ഇത് തന്നെയായിരുന്നു. ഏത് വാര്‍ത്തക്കും വര്‍ഗീയ മുഖം നല്‍കി സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാക്കി അവതരിപ്പിക്കുക എന്നതാണത്രെ ഐ.ടി സെല്ലിന്റെ ഏറ്റവും മുഖ്യമായ പദ്ധതി. അങ്ങനെ സാഹോദര്യം കൊതിക്കുന്ന ഹൈന്ദവ മനസ്സുകളെ പോലും പതിയെ പതിയെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് അവരുടെ അജണ്ട. ഇതിനു ചൂട്ടുപിടിച്ചു കൊടുക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഒരിക്കലും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ.

ഫാസിസ്റ്റുകളുടെ തന്ത്രം മനസ്സിലാക്കി അതിനെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുടെ പ്രധാന ആയുധം ഭയപ്പെടുത്തുക എന്നതാണ്. അവസാനത്തെ സംഭവത്തില്‍ പോലും ആ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്താന്‍ അവര്‍ തയ്യാറായത് മുസ്‌ലിംകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. പലപ്പോഴും മുസ്‌ലിംകളെയും ദളിതുകളെയും അക്രമിക്കുന്നതിന്റെയും തല്ലിക്കൊല്ലുന്നതിന്റെയും വരെ ദൃശ്യങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അവര്‍ തന്നെയാണ്. ഇതില്‍ നിന്ന് തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. ഭയപ്പെടുത്തി ഇവിടെയുള്ള മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായി തിരിച്ചുവരാവുന്ന അപക്വമായ പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹൈന്ദവ സമൂഹത്തെ പ്രകോപിപ്പിക്കുകയും അതുവഴി മുതലെടുക്കുകയും ചെയ്യുക എന്ന ക്രൂരമായ തന്ത്രം മനസ്സിലാക്കാതെ പോകരുത്.

ഈ വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സംയമനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. തന്റെ മകള്‍ ഹൈന്ദവ ക്ഷേത്രത്തില്‍ ദേവീസ്ഥാനത്ത് വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോഴും ആസിഫയുടെ പിതാവ് പ്രതികരിച്ചത് 'ഞങ്ങള്‍ എല്ലായിടത്തും അവളെ തിരഞ്ഞിരുന്നു, ആ അമ്പലത്തിലൊഴികെ. കാരണം അത് പവിത്രമായ സ്ഥലമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു' എന്നാണ്. ഹൈന്ദവര്‍ പവിത്രത കല്‍പിക്കുന്ന സ്ഥലത്തുവെച്ച് അവരില്‍ പെട്ടവര്‍ തന്നെ ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്ന് വ്യക്തം. ക്ഷേത്രത്തില്‍ വെച്ചാണ് മകള്‍ പീഡിപ്പിക്കപ്പെട്ടത് എന്നറിഞ്ഞപ്പോള്‍, അതുമായി ബന്ധപ്പെട്ട് ഹൈന്ദവ വികാരത്തെ വ്രണപ്പെടുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ആ പിതാവിന്റെ നാവില്‍ നിന്ന് വന്നിരുന്നത് എങ്കില്‍ ഈ പ്രശ്‌നത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും കാഴ്ചപ്പാടും തന്നെ തകിടം മറിഞ്ഞേനെ. ഈയൊരു പക്വതയും അവധാനതയുമാണ് എല്ലാ വിഷയത്തിലും നാം കാണിക്കേണ്ടത്.

ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ഇവര്‍ എത്രത്തോളം പ്രകോപിപ്പിച്ചു നോക്കി. മതം മാറി എന്ന ഒറ്റക്കാരണം കൊണ്ട് കൊടിഞ്ഞിയിലെ ഫൈസലിനെ വെട്ടിക്കൊന്നും കാസര്‍ഗോഡ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിനുറുക്കിയും ഹാദിയ എന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അവരെ മാസങ്ങളോളം പുറംലോകം കാണാതെ പ്രയാസപ്പെടുത്തിയതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിട്ടും മുസ്‌ലിംകള്‍ പ്രകോപിതരാവുകയോ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മുസ്‌ലിംകള്‍ പ്രകോപിതരായി അപക്വമായി പ്രതികരിക്കുന്നില്ല എന്നത് തന്നെയാണ് ഇവിടെ വര്‍ഗീയതയുടെ വിത്തെറിഞ്ഞു കാത്തിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നതും.

രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ട് പോകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ ശക്തിപ്പെടുത്താനും സുരക്ഷിതമായ അന്തരീക്ഷം ഇവിടെ കെട്ടിപ്പടുക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടതുണ്ട്. ഈ നിര്‍ണായക ഘട്ടത്തില്‍ പോലും ഫാസിസം വന്നോ ഇല്ലയോ എന്ന താത്വിക ചര്‍ച്ചകളുമായി സമയം കളയുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും എന്നതുറപ്പ്. ഇസ്‌ലാം വിരുദ്ധ വംശീയത തലയില്‍ കയറിയവരുടെ പ്രചാരണങ്ങള്‍ക്ക് വളമാകുന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ പോലും ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കുമോ? പുതിയ പ്രശ്‌നങ്ങളില്‍ സാധ്യമായ ഐക്യം ഫാസിസത്തിനെതിരെയുള്ള പോതുബോധമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് മതേതര കക്ഷികള്‍ ഒരുമിച്ചു നടപ്പാക്കേണ്ട ദൗത്യം.

അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് രാഷ്ടീയ ലാഭം കൊയ്യാന്‍ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെതിരെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന ബോധവല്‍ക്കരണങ്ങളാണ് ആവശ്യം. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ അന്യായമായി പലതും നേടിയെടുക്കുന്നു എന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളാണ് പലപ്പോഴും വര്‍ഗീയതയ്ക്ക് വളമാകുന്നത്. അത്തരം ധാരണകള്‍ തിരുത്തിക്കൊടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരു മതവും കലാപത്തിനോ അന്യമതവിദ്വേഷത്തിനോ ആഹ്വാനം ചെയ്യുന്നില്ലെന്നും മതം മനസ്സിലാക്കാത്ത വികാരജീവികളുടെ ചെയ്തികള്‍ മതത്തിന്റെ പേരില്‍ കണക്കുവെക്കരുതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം. വര്‍ഗീയചേരിതിരിവുണ്ടായാല്‍ അത് ന്യൂനപക്ഷങ്ങളെയോ പിന്നാക്ക വിഭാഗങ്ങളെയോ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും ബാധിക്കുമെന്നും നമ്മുടെ രാഷ്ട്രത്തിന്റെ ഭദ്രതയാണ് തകരുന്നതെന്നും സമൂഹം മനസ്സിലാക്കണം. ആ ഒരു തിരിച്ചറിവില്‍ നിന്ന് മാത്രമെ സുരക്ഷിതവും സമാധാനപരവുമായ ഒരു സാമൂഹ്യജീവിതം രാജ്യത്ത് സാധ്യമാവൂ.

Thursday, April 19, 2018

യുക്തി: ഇസ്‌ലാമിലും നിരീശ്വരവാദത്തിലും


യുക്തിപരമായ സത്യാന്വേഷണം മനുഷ്യപ്രകൃതിയില്‍ പെട്ട കാര്യമാണ്. ദൈവത്തെ കുറിച്ചും ജീവിതത്തോടുള്ള സമീപനത്തെ കുറിച്ചും നന്മ തിന്മകളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. മുന്‍വിധിയില്ലാത്ത അന്വേഷണങ്ങള്‍ പലപ്പോഴും അവനെ സത്യം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. നിരീശ്വരവാദത്തിന്റെ യുക്തിയെപ്പറ്റി നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. സാമാന്യയുക്തിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭീമമായ അന്ധവിശ്വാസങ്ങളാണ് അതിന്റെ അടിത്തറ തന്നെ. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തൊക്കെയോ ഉണ്ടായെന്നും യാദൃച്ഛികത വ്യവസ്ഥാപിതത്വത്തിന് വഴിമാറിയെന്നും അതിസൂക്ഷ്മമവും കൃത്യവുമായ ജൈവരംഗത്തെ രൂപകല്‍പനയും വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന്റെ ചലനവുമെല്ലാം പിന്നിലൊരാളുമില്ലാതെ ഉണ്ടായതാണ് എന്നും വിശ്വസിക്കാന്‍ മുന്‍വിധിയില്ലാതെ സത്യം തേടിയിറങ്ങുന്ന ഒരാള്‍ക്ക് സാധ്യമല്ലല്ലോ.
ഒരു പുസ്തകത്തിലെ ഒരു പാരഗ്രാഫ് എങ്കിലും വിവിധ അക്ഷരങ്ങള്‍ കൂട്ടിയിട്ടപ്പോള്‍ തനിയെ ഉണ്ടായിത്തീര്‍ന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ക്ക് സാധ്യമല്ല. എങ്കില്‍ പിന്നെ എങ്ങനെയാണ് ആയിരക്കണക്കിന് എന്‍സൈക്‌ളോപീഡിയകളില്‍ ഉള്‍ക്കൊള്ളാനുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കോശമെങ്കിലും തനിയെ ഉണ്ടായി എന്ന് ഒരു ജൈവശാസ്ത്രത്തിന്റെ ബാലപാഠമറിയാവുന്ന ഒരാള്‍ സമ്മതിച്ചു തരിക? പരസ്പര ബന്ധിതമായി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യശരീരത്തിന്റെ ഘടനാവിസ്മയം നേരിട്ടുപഠിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഈ ഘടനകള്‍ യാദൃശ്ചികമെന്ന് സമ്മതിച്ചു തരാനാവുക? കണികകളുടെയും തന്മാത്രകളുടെയും ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകള്‍ പഠിക്കുന്ന രസതന്ത്രവിദ്യാര്‍ഥിയുടെ അന്വേഷണങ്ങള്‍ക്ക് മുന്‍പില്‍ ദൈവമില്ലെന്ന് പറഞ്ഞുചെന്നാല്‍ അവനെങ്ങനെ അംഗീകരിക്കാനാണ്? ഭൗതികലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍, ആപേക്ഷികതാ സിദ്ധാന്തവും സ്ഥലകാലനൈരന്തര്യത്തെ പറ്റിയുള്ള വിവരങ്ങളും നല്‍കുന്ന തിരിച്ചറിവ് നേടിയ ഭൗതികശാസ്ത്ര വിദ്യാര്‍ഥിക്ക് മുന്‍പില്‍ ഈ യുക്തിരഹിതവാദങ്ങള്‍ എങ്ങനെ ചെലവാകാനാണ്?

ഇങ്ങനെ എല്ലാ നിലയ്ക്കും സാമാന്യയുക്തിയും ശാസ്ത്രീയവിജ്ഞാനങ്ങളും സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍, മുന്‍വിധിയോടെയും 'ദൈവമുണ്ടാകരുത്' എന്ന നിര്‍ബന്ധത്തോടെയും മാത്രമെ ഗവേഷണനിരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന് പറയുന്നിടത്തേക്ക് വരെ ഈയാളുകള്‍ എത്തി എന്നത് നാം കണ്ടു. എന്നാല്‍ അതേസമയം തന്നെ മതങ്ങള്‍ ചിന്തയ്ക്കും വിജ്ഞാനത്തിനും എതിരാണെന്ന കുപ്രചാരണം അഴിച്ചുവിടാനും ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതഗ്രന്ഥങ്ങളുടെ ചട്ടക്കൂടിനപ്പുറത്തേക്ക് ചിന്തിക്കുവാനോ പഠിക്കുവാനോ പാടില്ലെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് എന്ന നിലയ്ക്കുള്ള പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. പഠിക്കുവാനും ചിന്തിക്കുവാനും സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാനുമാണ് മതം പഠിപ്പിക്കുന്നത്. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഇവയെക്കുറിച്ചൊന്നും നിങ്ങള്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ക്വുര്‍ആന്‍:

''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്'' (വിശുദ്ധ ക്വുര്‍ആന്‍ 88:17-20).

ഇങ്ങനെ ചുറ്റുപാടുകളിലേക്ക് നോക്കാനും കാര്യങ്ങളെ വീക്ഷിക്കുവാനും അവയെക്കുറിച്ച് ചിന്തിക്കുവാനുമാണ് ഇസ്‌ലാം മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. പ്രോത്സാഹനം നല്‍കുക മാത്രമല്ല; അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വുര്‍ആന്‍.

''അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ നാല്‍കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (വിശുദ്ധ ക്വുര്‍ആന്‍ 7:179).

കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ ചിന്താശേഷിയില്ലാത്ത നാല്‍കാലികളോട് ഉപമിക്കുകയും, അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്വുര്‍ആന്‍ ചോദിക്കുന്നതായി കാണാം.

അങ്ങനെയാണ് കള്ളും പെണ്ണും മാത്രമാണ് ജീവിതം എന്ന് ധരിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ ഉന്നതികളിലേക്ക് ഇസ്‌ലാം കൈപിടിച്ചുയര്‍ത്തിയത്. ക്വുര്‍ആന്‍ അവര്‍ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കി. തീര്‍ത്തും അന്ധകാരത്തില്‍ ജീവിച്ചിരുന്ന 'ജാഹിലിയ്യ' അറബികളില്‍ നിന്ന് ആദ്യത്തെ യഥാര്‍ഥ ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഇബ്‌നു ഹൈതമും കെമിസ്ട്രിയിലെ മഹാനായ ശാസ്ത്രജ്ഞന്‍ ജാബിര്‍ ബിന്‍ ഹയ്യാനും വൈദ്യശാസ്ത്രരംഗത്തെ പ്രശസ്തരായ ഇബ്‌നു സീനയും സഹറാവിയും അല്‍റാസിയും അല്‍ഗോരിതം കണ്ടു പിടിച്ച അല്‍ഖവാരിസ്മിയുമടക്കം അനേകം ഉന്നതരായ ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും നേതാക്കളും ചരിത്രകാരന്മാരുമെല്ലാം ഉയര്‍ന്നുവന്നത് ഈ അധ്യാപനങ്ങള്‍ നല്‍കിയ അടിത്തറയില്‍ നിന്നാണ്. വിജ്ഞാനത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം അവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്തേക്ക് എത്തിക്കുവാനും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുവാനും പ്രേരിപ്പിച്ചു.
പറഞ്ഞുവന്നത്, ഇസ്‌ലാം വിജ്ഞാനത്തിനും ചിന്തക്കും നല്‍കിയ പ്രേരണ ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ്. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ'' (ക്വുര്‍ആന്‍ 3:190,191).

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടു കൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധതയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തെ കണ്ടെത്താനാണ് യാഥാര്‍ഥത്തില്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്.

ഇത് പറയുമ്പോള്‍ സാധാരണയായി നിരീശ്വരവാദികള്‍ തിരിച്ചു പറയാറുള്ള കാര്യമാണ് ബുദ്ധിയുപയോഗിച്ച് കണ്ടെത്തിയ ഇസ്‌ലാമില്‍ ഒരാള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ അതുപയോഗിക്കുന്നില്ലല്ലോ എന്നത്. ഇവിടെ കൃത്യമായി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ചിന്തയിലൂടെയും പഠന ഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. അവന്റെ ദൂതനാണ് മുഹമ്മദ് നബി(സ) എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങളും പ്രവാചകന്റെ വാക്കുകളും ദൈവത്തില്‍ നിന്നുള്ള വെളിപാട് അഥവാ വഹ്‌യ് ആണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യയുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന്‍ തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം.
ഒരു ഉദാഹരണമെടുക്കാം: ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മഹാനായ യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങിയതും പിന്നീട് ആ മത്സ്യം തന്നെ കരക്ക് വന്ന് അദ്ദേഹത്തെ ഉപേക്ഷിച്ചതുമായ സംഭവം വായിക്കുന്നു. 'ഈ സംഭവം എങ്ങനെയാണ് സാമാന്യ യുക്തിക്ക് നിരക്കുന്നത്, എങ്ങനെയാണ് മത്സ്യത്തിന്റെ വയറ്റില്‍ കേടുപാടുകള്‍ കൂടാതെ ഒരു മനുഷ്യന് ജീവിക്കാനാകുക, എങ്ങനെയാണ് മത്സ്യം കരക്ക് വന്ന് വയറ്റിലുള്ള മനുഷ്യനെ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കാനാവുക' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് യുക്തിവാദികള്‍ ചോദിച്ചേക്കാം. എന്നാല്‍ ഇതൊക്കെ തീര്‍ത്തും യുക്തിക്ക് യോജിക്കുന്നതാണ് എന്നാണ് വിശ്വാസികളുടെ മറുപടി. ഇത് സാധാരണ സംഭാവമായത് കൊണ്ടല്ല, മറിച്ച് യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന്‍ കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല എന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. 'അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാനോ ഒരു കേടുപാടുകളുമില്ലാതെ കരക്കെത്തിക്കാനോ സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്?
ഈ ലോകത്ത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വായുവും അന്നവും മറ്റു സൗകര്യങ്ങളും ഏര്‍പെടുത്താന്‍ കഴിവുള്ള സ്രഷ്ടാവിന് അവനുദ്ദേശിക്കുന്ന സമയത്ത് ഒരു മത്സ്യത്തിന്റെ വയറ്റില്‍ അത് സംവിധാനിക്കാന്‍ കഴിവില്ലാതെ പോകില്ലല്ലോ. 'പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു' എന്നത് മനസ്സിലാക്കിയ ഒരാള്‍ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല.
സ്വന്തം അറിവുകളുടെയും കഴിവിന്റെയും ചിന്താശക്തിയുടെയും പരിധികള്‍ മനസ്സിലാക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ആ പരിമിതമായ അറിവിന്റെയും ചിന്താശക്തിയുടെയും മാനദന്ധങ്ങളുപയോഗിച്ച് പരിധിയില്ലാത്ത അറിവിന്റെ ഉടമയായ ദൈവത്തിന്റെ വചനങ്ങളെ അളക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും പരാജയമായിരിക്കും സംഭവിക്കുക. നമുക്ക് എളുപ്പം മനസ്സിലാകുന്ന ചില ഉദാഹരണങ്ങളെടുക്കാം: കുറച്ചു കാലം മുന്‍പ് വരെ പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന സ്ഥിരസ്ഥിതി സിദ്ധാന്തമായിരുന്നു ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടിരുന്നത്. അന്നത്തെ അറിവനുസരിച്ച് പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന ക്വുര്‍ആനിക വചനം തെറ്റാണെന്ന് പറയേണ്ടിവരുമായിരുന്നു. എന്നാല്‍ ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് മാറുമെന്നും നമുക്ക് ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ച് നാം പറയുന്ന നിഗമനങ്ങള്‍ ഒരുപക്ഷേ, യാഥാര്‍ഥ്യമായിരിക്കണം എന്നില്ലെന്നും തിരിച്ചറിയുന്ന ഒരാളെ സംബന്ധിച്ച് എല്ലാറ്റിനെയും സൃഷ്ടിച്ച, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ വചനങ്ങളെ ഒരു സംശയവുമില്ലാതെ അംഗീകരിക്കുക എന്നതാണ് അവിടെ യുക്തി. കാരണം യാഥാര്‍ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തുന്ന ശാസ്ത്രത്തിന് സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ദൈവത്തെയും ദൈവത്തിന്റെ വചനങ്ങളെയും അതിന്റെതായ രീതിയില്‍ മനസ്സിലാക്കിയവര്‍ അന്നും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നു തന്നെ വിശ്വസിച്ചു. പിന്നീട് ലഭ്യമായ മറ്റു തെളിവുകള്‍ക്കനുസരിച്ച് ശാസ്ത്രവും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന കാര്യം പ്രഖ്യാപിച്ചു.

നാം അവലംബിക്കുന്ന പ്രധാന വിജ്ഞാനസ്രോതസ്സായ ശാസ്ത്രത്തിന്റെ ഈയൊരു പരിധി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും ക്വുര്‍ആനിലും ഹദീഥിലും യുക്തിക്ക് നിരക്കാത്തതായി എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുന്നത്. ശാസ്ത്രം അപ്പപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ചാണ് സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നത്. ഇത് എളുപ്പത്തില്‍ മനസ്സിലാകാന്‍ പൊതുവെ പറയുന്ന ഒരു ലളിതമായ ഉദാഹരണം തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് നാം നടത്താന്‍ പോകുന്നത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് നാം ചെയ്യുന്നത് വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കുന്നു. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം 'അരയന്നങ്ങളുടെ നിറം വെളുപ്പാണ്' എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് എല്ലാറ്റിന്റെയും അവസ്ഥ. നമ്മുടെ പരിമിതമായ അറിവിലും അന്വേഷണത്തിലും ഒരുപക്ഷേ, പലതും ഉള്‍പെട്ടില്ലെന്ന് വരാം. ജൈവലോകത്തെ 99.999% ജൈവവര്‍ഗങ്ങളെയും നിരീക്ഷിക്കുവാന്‍ പോലും ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ വലിപ്പം കണക്കാക്കാന്‍ പോലും നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ച് നമുക്ക് സാധിച്ചിട്ടില്ല. നാം നിരീക്ഷിക്കാത്ത, നമ്മുടെ നിരീക്ഷണത്തിന്റെ പരിധിയില്‍ വന്നിട്ടുപോലുമില്ലാത്തതാണ് നാം നിരീക്ഷിച്ചതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് ഇരട്ടി കൂടുതല്‍. എന്നിരിക്കെ ആ അറിവ് വെച്ചാണോ അറിവിന് പരിധിയില്ലാത്ത സ്രഷ്ടാവിന്റെ വചനങ്ങളെ നാം അളക്കുന്നത്?!
നമ്മുടെ ചിന്തകള്‍ക്കും പരിധിയുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത സ്രഷ്ടാവിനെ പറ്റി പറയുമ്പോള്‍ ശാസ്ത്രത്തിന്റെ വരമ്പുകള്‍ക്കുള്ളില്‍ നിന്നല്ലാതെ ചിന്തിക്കില്ലെന്ന് വാശിപിടിച്ച് മുഖംചുളിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രം തന്നെ സമയം എന്ന ഡയമെന്‍ഷന്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ചും അതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്കുള്ള പരിധിയെ കുറിച്ചും ബോധ്യമാക്കിത്തരികയാണ്. കര്‍മങ്ങള്‍ ഒന്നുമൊഴിയാതെ രേഖപ്പെടുത്തുമെന്നും അത് അന്ത്യനാളില്‍ പ്രദര്‍ശിപ്പിക്കപ്പെടും എന്നും പറയുമ്പോള്‍ അത് അവിശ്വസനീയമായിരുന്നു പലര്‍ക്കും. എന്നാലിന്ന് എല്ലാം ഒപ്പിയെടുക്കുന്ന റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യകള്‍ ചെറിയ രൂപത്തിലെങ്കിലും മനുഷ്യന്‍ വികസിപ്പിച്ചെടുത്തപ്പോള്‍ അതിന് നിമിത്തമായ ബുദ്ധിയെ സൃഷ്ടിച്ചവന് ഇത് സാധ്യമല്ലേ എന്ന ചോദ്യം ഇന്ന് ആര്‍ക്കും ബോധ്യമാകും. കുറച്ച് മുന്‍പ് വരെ ഇക്കാര്യം പോലും 'ബുദ്ധിക്ക് യോജിക്കാത്ത'തായിരുന്നു.

നമ്മുടെ കഴിവില്ലായ്മയും അറിവിന്റെ പരിധികളും അംഗീകരിക്കുവാനുള്ള വിനയമുണ്ടാവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എല്ലാം തികഞ്ഞവനെന്നും എല്ലാം അറിയുന്നവനെന്നുമുള്ള അഹങ്കാരത്തോടെ ദൈവിക വചനങ്ങളെയും പ്രവാചകന്റെ ഹദീഥുകളെയും സമീപിക്കുമ്പോള്‍ പലതും ബുദ്ധിക്ക് യോജിക്കാത്തതും യുക്തിക്ക് നിരക്കാത്തതുമായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ എന്റെ ഈ ബുദ്ധി ഒന്നുമല്ലെന്നും എനിക്കറിയാത്ത കാര്യങ്ങളാണ് അറിയുന്ന കാര്യങ്ങളെക്കാള്‍ കൂടുതലെന്നും എന്റെ ചിന്തകള്‍ക്ക് അംഗീകരിക്കാവുന്നതിലും അപ്പുറം യാഥാര്‍ഥ്യങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അവ പരിശോധിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. കാരണം സ്രഷ്ടാവുണ്ട് എന്നത് യുക്തിപരമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ആ സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതും അവന്റെ ദൂതനാണ് മുഹമ്മദ്(സ) എന്നതും പഠിച്ചു ബോധ്യപ്പെട്ട കാര്യമാണ്. മലക്ക് ജിബ്‌രീല്‍ വഴി കിട്ടുന്ന ദിവ്യബോധനമാണ് ക്വുര്‍ആന്‍ എന്നും അതിന്റെ വിശദീകരണമായി അല്ലാഹു നബി(സ)യെ അറിയിച്ചതാണ് ഹദീഥുകള്‍ എന്നും ബോധ്യപ്പെട്ട ഒരാള്‍ക്ക് അവയില്‍ യുക്തിരാഹിതയം കണ്ടെത്തുവാന്‍ സാധ്യമല്ല. ആ സ്രഷ്ടാവിന് എല്ലാം സാധിക്കുമെന്നും അവന്റെ കഴിവുകള്‍ക്കും അറിവിനും പരിധികളില്ലെന്നുമുള്ളതാണ് ഇതിനൊക്കെ പിന്നിലുള്ള ഏറ്റവും വലിയ യുക്തി.

എല്ലാറ്റിനെ കുറിച്ചുമുള്ള പൂര്‍ണമായ അറിവ് സ്രഷ്ടാവിന് മാത്രമായത് കൊണ്ട് തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും അറിയിച്ചു തരേണ്ടതും അവന്‍ തന്നെയാണ് എന്നതാണ് ഇസ്‌ലാമിന്റെ യുക്തി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് നന്മയും തിന്മയും തീരുമാനിക്കുകയെന്ന യുക്തിവാദ സിദ്ധാന്തത്തിന് പച്ചമലയാളത്തില്‍ 'തോന്ന്യാസം' എന്നാണ് പറയുക. ധാര്‍മികമായ വിധിവിലക്കുകളും നിയമങ്ങളും പാലിക്കാനുള്ള മടിയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതുമായാണ് പലരും ഈ 'തോന്ന്യാസ'ക്കൂട്ടത്തെ കാണുന്നത്. ചിലരുടെ യുക്തിക്ക് മദ്യപാനം തെറ്റാവണമെന്നില്ല, ചിലര്‍ക്ക് പരിധികളില്ലാത്ത ലൈംഗികത തെറ്റായി തോന്നില്ല. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നതായിരിക്കും മറ്റു ചിലരുടെ യുക്തി. ഇങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്ര ന്യായീകരണമായി യുക്തിവാദത്തെ ഉപയോഗിക്കുന്നു എന്ന് മാത്രം. മദ്യപാനമോ, വ്യഭിചാരമോ, മാതാപിതാക്കളെ ഉപേക്ഷിക്കലോ 'തെറ്റാണ്' എന്ന് വസ്തുനിഷ്ഠമായി പറയാന്‍ യുക്തിവാദത്തില്‍ വകുപ്പില്ല. ഏതൊരു കാര്യവും നന്മയെന്നോ തിന്മയെന്നോ തീര്‍ത്തുപറയാന്‍ അവിടെ സാധിക്കില്ല. അതുകൊണ്ട് തന്നെയാവണം പരസ്പര സമ്മതത്തോടെ പിതാവും മകളും തമ്മിലുള്ള ലൈംഗിക ബന്ധം പോലും തെറ്റാണെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവരെത്തിയത്.

മതാധിഷ്ഠിത ധാര്‍മികതക്ക് എതിരെ മാറുതുറന്നും തെരുവില്‍ ചുംബിച്ചും പ്രതിഷേധിക്കുന്നവര്‍ എന്താണ് ധാര്‍മികതയെന്നും സദാചാരമെന്നും വ്യക്തമായി വിവക്ഷിക്കാന്‍ തയ്യാറാവണം. സകല തോന്ന്യാസങ്ങള്‍ക്കും തങ്ങളുടെ യുക്തിയില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് പറഞ്ഞ് ന്യയീകരിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ സമൂഹത്തില്‍ നിവര്‍ന്നുനിന്ന് പറയാന്‍ മടിച്ചിരുന്ന പലതും ഇന്ന് തെറ്റല്ലാതായിരിക്കുന്നു! ഇന്ന് നാം അറപ്പോടെയും വെറുപ്പോടെയും കാണുന്ന പലതും നാളെയവര്‍ യുക്തിയുടെ കാലത്തിനനുസരിച്ച പരിണാമത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കും. എതിര്‍ക്കുന്ന മതാധ്യാപനങ്ങളെ കാലഹരണപ്പെട്ടതെന്ന് പറഞ്ഞ് തള്ളുകയും ചെയ്യും. ഇത് പുരോഗതിയാണോ പ്രാകൃതത്വമാണോ എന്ന് മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ ചിന്തിക്കട്ടെ.
യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും സുന്ദരലോകത്തെ പറ്റി പറഞ്ഞ് യുവാക്കളെ ആകര്‍ഷിക്കുന്നവര്‍ എത്രമാത്രം യുക്തിരഹിതവും അപരിഷ്‌കൃതവുമായ ആശയത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് ട്രെന്റുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ അല്‍പ സമയം മാറ്റി വെച്ച് ചിന്തിക്കണം. ശാസ്ത്രത്തെയും യുക്തിയെയും തങ്ങള്‍ക്കൊപ്പിച്ചു മാത്രം വ്യാഖ്യാനിക്കുന്ന ഇവര്‍ പറയുന്ന 'സ്വതന്ത്രചിന്ത'യുടെ അതിരുകള്‍ അവര്‍ തന്നെ നിശ്ചയിക്കുന്നത് നാം മനസ്സിലാക്കാതെ പോകരുത്. മതനിയമങ്ങള്‍ അനുസരിക്കാനുള്ള പ്രയാസവും വൈമനസ്യവും ഈ പാളയത്തിലേക്കാണ് നമ്മെ ആകര്‍ഷിക്കുന്നത് എങ്കില്‍ കുത്തഴിഞ്ഞ ജീവിതവും മുഴുസമയ മതവിമര്‍ശനവുമായി ജീവിതത്തിന്റെ ഏറ്റവും നല്ല കാലം നഷ്ടപ്പെടുത്തിയതിനു ശേഷം പിന്നോട്ട് തിരിഞ്ഞ് വിരല്‍ കടിച്ചത് കൊണ്ട് കാര്യമുണ്ടാകണമെന്നില്ല. സ്രഷ്ടാവൊരുക്കിയ യഥാര്‍ഥ ആസ്വാദനത്തിന്റെ ജീവിതത്തിലേക്ക് എപ്പോഴാണ് വിളിവരുന്നതെന്ന് നമുക്കാര്‍ക്കും അറിയുകയുമില്ല.

(അവസാനിച്ചു)