Thursday, September 22, 2016

മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!

ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന്‍ പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ്‌ മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത്‌ ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!


'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന്‍ എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക്‌ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത്‌ എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..

Saturday, April 9, 2016

മുടി നീട്ടിയ കഞ്ചാവുകാരും താടി നീട്ടിയ തീവ്രവാദികളും..!!


'കഞ്ചാവ്‌ ഉപയോഗിക്കുന്നവരുടെ പത്ത്‌ ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില്‍ പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ്‌ ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്‍ക്കുന്നു ചര്‍ച്ചകള്‍..


Saturday, March 26, 2016

ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..



'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഈ വേഷംകെട്ടല്‍ കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..


പ്രപഞ്ചോല്‍പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക്‌ മുന്‍പിലുള്ള കൊഞ്ഞനം കുത്തല്‍ മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ്‌ ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ്‌ എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര്‍ അവതരിപ്പിച്ചത്‌ എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന്‍ തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്‍ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!