Monday, March 26, 2018

നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും


ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ തെളിയാത്ത കാലത്തോളം ദൈവത്തെയും മതത്തെയും തങ്ങള്‍ നിഷേധിക്കുമെന്നും 'തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്' എന്നുമുള്ള വരട്ടുന്യായമാണ് ഇന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും വ്യവസ്ഥാപിതത്വവും ബോധ്യപ്പെടുത്തിയാലും സാമാന്യ യുക്തിപോലും അതിനൊക്കെ പിന്നിലൊരു സ്രഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന് മനസ്സാക്ഷിയോട് പറഞ്ഞുകൊണ്ടേയിരുന്നാലും ഈയൊരു ന്യായം പറഞ്ഞ് ആത്മവഞ്ചന നടത്താനാണ് പലപ്പോഴും നിരീശ്വരവാദികള്‍ തയ്യാറാവാറുള്ളത്.

ഇത് പറയുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്നോ, ശാസ്ത്രത്തിന്റെ മേഖലയെന്തെന്നോ മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പദാര്‍ഥ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ മേഖല. ശാസ്ത്രീയമായ എന്ത് ഉപകരണങ്ങളായായും അതൊക്കെ പദാര്‍ഥ പ്രപഞ്ചത്തെ പഠിക്കാന്‍ പ്രാപ്തമായതാണ്. അതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ ശാസ്ത്രത്തിനു സാധ്യമല്ല. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനാണ്. പിന്നെ എങ്ങനെയാണ് പദാര്‍ഥങ്ങള്‍ക്ക് അതീതനായ, പദാര്‍ഥങ്ങളുടെ തന്നെ സ്രഷ്ടാവിനെ ഈ ഉപകരണങ്ങളും ശാസ്ത്രീയമായ രീതികളും വെച്ച് തെളിയിക്കണം എന്ന് സാമാന്യം ശാസ്ത്രബോധമുള്ള ഒരാള്‍ പറയുക?! സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!

ഒരു സൗഹൃദചര്‍ച്ചയില്‍ ഒരു നിരീശ്വരവാദി സുഹൃത്ത് ഈയൊരു കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടത് 'വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗി തീരെയില്ല എന്നാണ് എന്റെ വാദം, അതുണ്ട് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കാമോ' എന്നാണ്. എത്രമാത്രം യുക്തിരഹിതമായ ചോദ്യമാണത് എന്നാര്‍ക്കും മനസ്സിലാകും. എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗിയില്ലെന്ന് പറഞ്ഞു നടക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥ ലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

സ്‌നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ  ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്‌നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്‌നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്‌നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥപ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥപ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥപ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെക്കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്! ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് രണ്ട് വാദങ്ങളും നേരിട്ട് തെളിയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ ഉണ്ടെന്ന് വാദിക്കുന്നതും ഇല്ലെന്ന് വാദിക്കുന്നതും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ മാത്രം. തല്‍കാലം നമുക്കതിനെ 'നിരീശ്വരവിശ്വാസം' എന്ന് വിളിക്കാം!

ദൈവമുണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെന്ന് വ്യക്തം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയമായ ഓരോ അറിവും സര്‍വശക്തനായ ഒരു സ്രഷ്ടാവിന്റെ അത്യുന്നതമായ സൃഷ്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നു എന്നതാണ് ഏത് ശാസ്ത്രമേഖലയിലും നമുക്ക് കാണാനാവുന്നത്. ഇത് നിരീശ്വരവിശ്വാസികള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രത്തെ ഒരു മുന്‍വിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ എന്ന ഒരു നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത്. ദൈവമില്ല, ദൈവം ഉണ്ടാവാന്‍ പാടില്ല എന്ന ശക്തമായ മുന്‍വിധിയോടെ മാത്രമെ ഓരോ ശാസ്ത്രീയ പഠനങ്ങളെയും ഇവര്‍ സമീപിക്കുകയുള്ളൂ!

ഒരു ഉദാഹരണം പറയാം: ജൈവലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ അവയുടെ സൃഷ്ടിപ്പും നേരിട്ട് പഠിക്കുന്ന ഒരു ജൈവശാസ്ത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതൊക്കെ തനിയെ ഉണ്ടായതാണെന്നോ കേവലം യാദൃശ്ചികമായി പരിണമിച്ചതാണെന്നോ വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. ഓരോ കോശത്തിലും, ഓരോ ജീനിലും അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മമായ കോഡിംഗ് കേവല യാദൃച്ഛികതയുടെ ഉത്പന്നമാണെന്നു വിശ്വസിക്കാന്‍ അസാധ്യമാണെന്ന് തന്നെ പറയാം. ഇത് നവനാസ്തികരുടെ ആഗോള നേതാവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്.

'Biology is the study of complicated things that give the appearance of having been designed for a purpose'

'ഒരു ഉദ്ദേശ്യത്തിനായി രൂപകല്‍പന ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളെ കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം' (ദ ബ്ലൈന്‍ഡ് വാച്‌മേക്കര്‍  റിച്ചാര്‍ഡ് ഡോക്കിന്‍സ്)

നോക്കൂ! നാഴികക്ക് നാല്‍പതുവട്ടം ഇതൊന്നും ആരും രൂപകല്‍പന ചെയ്തതല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന, അത് പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് പോലും ജീവശാസ്ത്രപഠനം അങ്ങനെ തോന്നിപ്പിക്കുമെന്ന് മനസ്സിലാവാഞ്ഞിട്ടല്ല! എത്രയൊക്കെ വ്യക്തമായാലും തങ്ങളുടെ അഹന്തയും മുന്‍ധാരണയും അവരെ സത്യം അംഗീകരിക്കാന്‍ സമ്മതിക്കില്ല!

ഇവിടെയാണ് ബയോളജി പഠിക്കുമ്പോള്‍ വേണ്ട 'മുന്‍കരുതലുകള്‍' എന്തൊക്കെയാണ് എന്ന് നിരീശ്വര വിശ്വാസികള്‍ക്ക് പഠിപ്പിക്കേണ്ടി വരുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് കാണുക:

Biologists must constantly keep in mind that what they see was not designed, but rather evolved. (What mad pursuit – Francis Crick)

'തങ്ങള്‍ കാണുന്നവയോന്നും രൂപകല്‍പന ചെയ്യപ്പെട്ടവയല്ല, മറിച്ച് പരിണമിച്ച് ഉണ്ടായതാണ് എന്നകാര്യം ജീവശാസ്ത്രജ്ഞര്‍ നിരന്തരം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്' (വാട്ട് മാഡ് പേര്‍സ്യൂട്ട് ഫ്രാന്‍സിസ് ക്രിക്ക്).

വല്ലാത്തൊരു ദുരവസ്ഥ! ജൈവശാസ്ത്ര രംഗത്ത് പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതിനൊന്നും ഒരു സൃഷ്ടികര്‍ത്താവില്ല എന്ന മനസ്സിലെ വിശ്വാസത്തിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ഇടയ്ക്കിടെ വിശ്വാസം ഊട്ടിയുറപ്പിക്കണമത്രേ! യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒരുതരത്തിലും മനസ്സിനെ തുറക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഹൃദയങ്ങളിലേക്ക് എങ്ങനെ സത്യത്തിന്റെ പ്രകാശം കടക്കാനാണ്?!

മറ്റൊരു ഉദാഹരണമെടുക്കാം. പ്രപഞ്ചോല്‍പത്തിയെ പറ്റി പറയുമ്പോള്‍ ശാസ്ത്രജ്ഞരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് അതെത്ര സൂക്ഷ്മവും കൃത്യമായ വ്യവസ്തയോടും കൂടിയാണ് എന്നത്. അതിസൂക്ഷ്മമായ ഒരു വ്യതിചലനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രപഞ്ചം തന്നെ സാധ്യമാകില്ലായിരുന്നു!  ബിഗ് ബാങ്ങിന്റെ ബലം കോടിക്കണക്കിന് ആശംങ്ങളില്‍ (1/10^60) ഒരു അംശമെങ്കിലും കുറവായിരുന്നെങ്കില്‍ വികാസം നടക്കുകയോ ഇന്നീ കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്‌സികളും ഒന്നുമുണ്ടാവുയോ ചെയ്യുമായിരുന്നില്ല! പ്രപഞ്ചം സാധ്യമാവാന്‍ വേണ്ട അനേകം ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അനേകായിരം കോടി അംശങ്ങളില്‍ (പ്രയോഗത്തിന്റെ പരിമിധി കൊണ്ടാണ് ഇങ്ങനെ കണക്കാക്കി പറയുന്നത്, അതിലും എത്രയോ വലിയ സംഖ്യയാണ്) ഒരു അംശം വ്യത്യാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുമായിരുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് ഈ സൂക്ഷ്മ വ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്

If the rate of expansion one second after the big bang had been smaller by even 1 part in a hundred thousand million million, It would have re collapsed before it reached its present size"

ഇങ്ങനെ പ്രപഞ്ചം സാധ്യമാകാന്‍ ആവശ്യമായ കോടിക്കണക്കിന് ഘടകങ്ങളില്‍ ഒരു ഘടകത്തില്‍ പോലും കോടിക്കണക്കിന് അംശങ്ങളില്‍ ഒരു അംശത്തിന്റെ  അതിസൂക്ഷ്മമായൊരു വ്യത്യാസം ഉണ്ടായാല്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുകയില്ല! ഇത്ര സൂക്ഷ്മമായ ആസൂത്രണം നേരിട്ട് പഠിച്ചു ബോധ്യപ്പെട്ടപ്പോള്‍ നിരീശ്വരവാദിയായ ഫ്രെഡ് ഹോയ്ല്‍ പറഞ്ഞത് 'ഈ കാര്യങ്ങള്‍ എന്റെ നിരീശ്വരവാദത്തെ വല്ലാതെ ഉലച്ചുകളഞ്ഞു' എന്നാണ്. എങ്കില്‍ പോലും തങ്ങള്‍ക്ക് മുകളിലുള്ള സ്രഷ്ടാവിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് മുന്‍ധാരണയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ്?

ഇവിടെയാണ് വിനയത്തോടെയും മുന്‍ധാരണകളില്ലാതെയും വൈജ്ഞാനിക അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഈ മഹാപ്രപഞ്ചത്തില്‍ താന്‍ ഒന്നുമല്ലെന്നും തനിക്ക് അറിയുന്നതിനെക്കാള്‍ കോടിക്കണക്കിന് ഇരട്ടി അറിയാത്ത കാര്യങ്ങളാണെന്നും തിരിച്ചറിയുന്ന, ആ ഒരു ബോധ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ഇബ്‌നു ഹൈതമിനെയും ജാബിര്‍ ബിന്‍ ഹയ്യാനെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ഐസക് ന്യൂട്ടനെയും പോലെ ലോകത്തിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞര്‍ മിക്കവരും വിവിധ തരത്തിലാണെങ്കിലും ദൈവത്തിലോ പ്രപഞ്ചാതീതനായ ഒരു ശക്തിയിലോ വിശ്വസിച്ചതും, അവരുടെ കണ്ടുപിടിത്തങ്ങള്‍ വായിച്ചു പഠിച്ച ചിലരെങ്കിലും 'എല്ലാം തികഞ്ഞെന്ന' അഹന്തയില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയാനിറങ്ങിയതും!

തങ്ങള്‍ക്ക് വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്ന് ഒരു തുള്ളി മാത്രമെ ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ആ തിരിച്ചറിവില്‍ മഹാശാസ്ത്രജ്ഞന്മാരും ജ്ഞാനികളും വിനയാന്വിതരായപ്പോള്‍ അല്‍പജ്ഞാനികള്‍ തങ്ങള്‍ അറിഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ അഹന്ത നടിച്ച് സ്രഷ്ടാവിനെ തന്നെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ഇറങ്ങി പുറപ്പെടുന്നു..! അത്തരക്കാര്‍ക്ക് എത്ര തന്നെ യുക്തിപരവും ശാസ്ത്രീയവുമായ കാര്യകാരണ സഹിതം ദൈവത്തെ ബോധ്യപ്പെടുത്തിക്കൊടുത്താലും തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്നും ആ ഏകദൈവത്തിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിക്കേണ്ട അടിമകളാണ് തങ്ങളെന്നും അംഗീകരിക്കാന്‍ അഹന്ത കൊണ്ട് മറതീര്‍ത്തിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ക്ക് സാധിക്കുകയില്ല!

ഹൃദയങ്ങളുണ്ടായിട്ടും കാര്യം ഗ്രഹിക്കാത്ത, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത, കാതുണ്ടായിട്ടും കേള്‍ക്കേണ്ടത് കേള്‍ക്കാത്ത ഇത്തരമാളുകളെ പറ്റി തന്നെയല്ലേ ക്വുര്‍ആന്‍ 'അവര്‍ നാല്‍കാലികളെക്കാള്‍ അധഃപതിച്ചവരാണ്' എന്ന് പറഞ്ഞത്!?

(അടുത്ത ഭാഗം: ദൈവമുണ്ടോ?!)

No comments:

Post a Comment