Friday, March 17, 2017

ഇന്ത്യയുടെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തുന്നവരോട്‌..



വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെയും ചെടികളെയും കൊണ്ട് നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനം. ഉദ്യാനത്തിന്റെ ഭംഗി തന്നെ അതിലെ ചെടികളുടെയും പൂക്കളുടെയും നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാണ്. പല സ്ഥലങ്ങളില്‍ നിന്നുമായി പൂന്തോട്ടക്കാരന്‍ കൊണ്ടുവന്ന് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയ ചെടികളാല്‍ പൂന്തോട്ടം നിറഞ്ഞു. കണ്ണിനു കുളിരേകുന്ന തരത്തില്‍ അവ പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് ആ മനോഹരമായ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ ഒരു പ്രശ്‌നം ഉടലെടുക്കുന്നത്. കൂട്ടത്തിലൊരു ചെടി പൂന്തോട്ടത്തിന്റെ 'അവകാശികള്‍' തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. തങ്ങളാണ് ഈ ഉദ്യാനത്തില്‍ ഭൂരിപക്ഷമെന്നും പൂന്തോട്ടത്തിന്റെ തുടക്കം മുതല്‍ ഇവിടെയുള്ളത് തങ്ങളായിരുന്നു എന്നും ആ ചെടി വാദിച്ചു. മറ്റുള്ള ചെടികളെല്ലാം മറ്റു പല സ്ഥലങ്ങളില്‍ നിന്നായി ഇവിടേക്ക് 'പറിച്ചുനടപ്പെട്ട'താണെന്നും അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ സ്ഥാനമില്ലെന്നും അത് വാദിച്ചു. അവരെല്ലാം ഒന്നുകില്‍ പൂന്തോട്ടം വിടുകയോ അല്ലെങ്കില്‍ തങ്ങളുടെ നിറവും രൂപവും പ്രാപിക്കുകയോ വേണമെന്നും അത് ശഠിച്ചു! വൈവിധ്യം സൗന്ദര്യമാക്കിയ ഈ ഉദ്യാനത്തില്‍ നിന്ന് മറ്റെല്ലാത്തിനെയും പുറത്താക്കി ഒന്ന് മാത്രം മതിയെന്ന് ശഠിക്കുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. ഉദ്യാനത്തിനുള്ളിലെ ഈ പ്രശ്‌നം കലശലായതോടെ പൂന്തോട്ടക്കാരന്‍ ഇടപെട്ടു. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം പുഞ്ചിരിയോടെ ഒരു കഥ പറയാനാരംഭിച്ചു. ഈ പ്രശ്‌നക്കാരനായ ചെടിയെയും മറ്റൊരിടത്ത് നിന്ന് ഇങ്ങോട്ടേക്ക് പറിച്ചു നട്ട കഥ!

Saturday, February 18, 2017

അവർക്ക്‌ ദൈവത്തെ കാണണമത്രെ!



എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ്‌ അവസാന വാക്ക്‌. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക്‌ ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ്‌ ക്ളീഷേ ഡയലോഗുകളിൽ ഒന്ന്‌ മാത്രമാണിത്‌.

ആത്മാവ്‌ എന്ത്‌?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്‌, എന്തിന്‌? ജീവിതത്തിന്റെ ലക്ഷ്യമെന്ത്‌? എന്ന്‌ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച്‌ ചിന്തിക്കുന്നവരോട്‌ ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്‌! അഥവാ E=m-c2 എന്ന ഫോർമുലക്ക്‌ ദ്രവ്യത്തെ പരിവർത്തിപ്പിച്ച്‌ എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന്‌ മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച്‌ ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന്‌ ലോകത്തോട്‌ `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന്‌ വിളിച്ചു പറയേണ്ടി വന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട്‌ തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന്‌ പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്‌.

Tuesday, February 7, 2017

വെറുമെഴുത്തല്ല ഇ-എഴുത്ത്‌

നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്‌ 


എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്‌`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്‌. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട്‌ പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ്‌ ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്‌! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത്‌ എന്ന്‌ ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്‌! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന്‌ പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച്‌ നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച്‌ നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!


സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്‌! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്‌! വായിച്ചവർ വായിച്ചവർ താടിക്ക്‌ കയ്യും കൊടുത്ത്‌ `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന്‌ പുതിയ `ത്രെഡ്‌` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!