Tuesday, April 10, 2018

പ്രപഞ്ചോല്‍പത്തി: ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍


പ്രപഞ്ചം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ നിലവിലുള്ള പ്രപഞ്ചമെന്ന യാഥാര്‍ഥ്യത്തിന്റെ തുടക്കം എങ്ങനെയെന്ന അന്വേഷണവും സ്വാഭാവികമാണ്. പ്രപഞ്ചത്തിന്റെ തുടക്കം തേടിയുള്ള അന്വേഷണം എന്നും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയാണ്. എല്ലാറ്റിനും കാരണക്കാരനായ സ്രഷ്ടാവിനെ നിഷേധിച്ചേ മതിയാകൂ എന്ന വാശിയുമായി തുടക്കം തേടിയുള്ള യാത്ര ഇരുട്ടില്‍ തപ്പലല്ലാതെ മറ്റെന്താണ്? അതിനവര്‍ ഒരു പരിഹാരം കണ്ടു. ഈ പ്രപഞ്ചത്തിന് ഒരു തുടക്കമില്ലെന്നും പ്രപഞ്ചം അന്നും ഇന്നും എന്നും ഇതേ പോലെ നിലനില്‍ക്കുകയായിരുന്നു, അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും എന്ന steady state theory ആയിരുന്നു ഒരുപാട് കാലം അവരുടെ പിടിവള്ളി. പ്രപഞ്ചം അനാദിയായത് കൊണ്ട് തുടക്കം തേടിയുള്ള അന്വേഷണങ്ങളും നിരര്‍ഥകമാണ് എന്നവര്‍ വാദിച്ചു. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ പ്രപഞ്ചത്തിലോ പ്രകൃതിയിലോ അത് ആരോപിക്കുമ്പോള്‍ കൈകൊട്ടി സ്വീകരിച്ചു. എങ്ങനെയെങ്കിലും ദൈവത്തെ നിഷേധിക്കണം എന്നത് മാത്രമാണ് ലക്ഷ്യം എന്ന് വ്യക്തം.

എന്നാല്‍ ശാസ്ത്രം ഏറെ പുരോഗമിച്ചു. ഗ്യാലക്‌സികളെ പറ്റിയുള്ള പഠനങ്ങള്‍ പുതിയൊരു തിരിച്ചറിവായിരുന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് നല്‍കിയത്. ഗ്യാലക്‌സികളെ നിരീക്ഷിക്കുമ്പോള്‍ അവയെല്ലാം red shift ആണ് കാണിക്കുന്നത് എന്ന കാര്യം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. അഥവാ എല്ലാ ഗ്യാലക്‌സികളും നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്! ഇതിനെക്കുറിച്ച് വിശദമായി പഠിച്ച എഡ്വിന്‍ ഹബ്ള്‍ 1929ല്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തി. 'പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ബലൂണിലെ പുള്ളികള്‍ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ എങ്ങനെ പരസ്പരം അകലുന്നുവോ, അതേപടി ഗ്യാലക്‌സികള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്.' ഇത് പ്രഖ്യാപിക്കുക മാത്രമല്ല, പ്രപഞ്ചവികാസത്തെ അളക്കാനുള്ള സൂത്രവാക്യവും അദ്ദേഹം കണ്ടുപിടിച്ചു. ഒരു ഗ്യാലക്‌സി നമ്മില്‍ നിന്ന് അകന്നുപോകുന്നതിന്റെ വേഗത ആ ഗ്യാലക്‌സിയും നമ്മളും തമ്മിലുള്ള അകലത്തിന് ആനുപാതികമായി ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രപഞ്ചം എന്നും ഒരേപോലെ നിലനില്‍ക്കുകയാണ് എന്ന് വാദിച്ചുനടന്നവര്‍ക്ക് ഇതൊരു ഞെട്ടല്‍ തന്നെയായിരുന്നു. വിശ്വാസികളെ സംബന്ധിച്ച് അവരുടെ പ്രമാണങ്ങളോട് യോജിച്ചുപോകുന്ന ഒരു കാര്യം തന്നെയായിരുന്നു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു''(51:47).

പ്രപഞ്ചം വികസിക്കുന്നു എന്നതില്‍ നിന്നും സ്വാഭാവികമായി അതിനൊരു തുടക്കമുണ്ട് എന്ന് മനസ്സിലാക്കാം. അഥവാ സമയം മുന്നോട്ട് പോകുംതോറും ഗ്യാലക്‌സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണ് എങ്കില്‍ സമയം പിന്നോട്ട് പോയാല്‍ അവയുടെ അകലം കുറഞ്ഞുവരുമല്ലോ. അങ്ങനെ കുറഞ്ഞ് കുറഞ്ഞ് അവ തമ്മിലുള്ള അകലം ഇല്ലാതാവുന്ന ഒരു സമയവും ഉണ്ടാകുമല്ലോ. ഈ ചിന്തകളാണ് മഹാവിസ്‌ഫോടനം (Big Bang)  എന്ന ആശയത്തിലേക്ക് എത്തിച്ചത്. സമയം പിന്നോട്ട് സഞ്ചരിച്ചാല്‍ ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായ, എല്ലാം ഒരു കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള അവസ്ഥ ഉണ്ടായിരുന്നു. ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായ, ശാസ്ത്രീയ നിയമങ്ങള്‍ക്ക് അതീതമായ ആ അവസ്ഥയെ singularity  എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ശക്തമായ ഒരു വികാസത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നതാണ് മഹാവിസ്‌ഫോടനസിദ്ധാന്തം മുന്നോട്ട് വെക്കുന്ന ആശയം.

മറ്റു വിശദാംശങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം. എന്തായാലും ഇതോടെ പ്രപഞ്ചത്തിനൊരു തുടക്കമുണ്ട് എന്നത് ശാസ്ത്രലോകം അംഗീകരിച്ചു. പ്രപഞ്ചത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നും അതിനാല്‍ പ്രപഞ്ചോല്‍പ്പത്തി തേടി പോകേണ്ട ആവശ്യമോ അതിനൊരു സ്രഷ്ടാവിന്റെ ആവശ്യകതയോ ഇല്ലെന്ന വാദം ഇതോടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. എങ്കില്‍പിന്നെ അതിനു നാല് സാധ്യതകളാണ് നമുക്ക് പരമാവധി എണ്ണാന്‍ സാധിക്കുക.

1. ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.
2. പ്രപഞ്ചം സ്വയം സൃഷ്ടിച്ചു.
3. സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു.
4. സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ചു.

ഇതല്ലാത്ത ഒരു സാധ്യത നമുക്ക് മുമ്പിലില്ല. ഒന്നാമതായി, പലപ്പോഴും നിരീശ്വരവാദികള്‍ ഉന്നയിക്കാറുള്ള ഒരു വാദമാണ് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി എന്നത്. സത്യത്തില്‍ എന്താണീ 'ഒന്നുമില്ലായ്മ'? ഒന്നുമില്ലായ്മ എന്നാല്‍ എന്തോ ഒന്നാണ് എന്ന നിലയ്ക്കാണ് വളരെ പ്രഗത്ഭരായ നിരീശ്വരവാദ പ്രചാരകര്‍ പോലും സംസാരിക്കുന്നത്. ഒന്നുമില്ലായ്മ എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഘനമോ ഊര്‍ജമോ ഒന്നും ഇല്ലാത്ത Absolute Nothingness. ആ ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് എന്തെങ്കിലും ഒന്ന് ഉണ്ടാവുക? സാമാന്യയുക്തിക്കും അടിസ്ഥാന ശാസ്ത്രനിയമങ്ങള്‍ക്കും എതിരല്ലേ അത്?

ഒന്നുമില്ലായ്മ വിശദീകരിക്കാന്‍ നിരീശ്വരന്മാര്‍ പാടുപെടുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സഹതാപം തോന്നാതിരിക്കുക! 'A Universe From Nothing' എന്ന പുസ്തകമെഴുതിയ ലോകപ്രശസ്ത നിരീശ്വരവാദിയായ ലോറന്‍സ് ക്രോസ് പറയുന്നത് ഇങ്ങനെയാണ്:
'Once you have some energy, using quantum rules and Dirac's equation, you can create mass out of nothing' അഥവാ അല്‍പം ഊര്‍ജമുണ്ടെങ്കില്‍ ക്വാണ്ടം നിയമങ്ങളും ഡിറാഖ് സൂത്രവാക്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനത്വം ഉണ്ടാക്കാം എന്ന്! ഒരു വാചകത്തില്‍ തന്നെ ഇത്ര വലിയ വൈരുധ്യം പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?! ആദ്യം അല്‍പം ഊര്‍ജം ആവശ്യമാണെന്ന് പറഞ്ഞ അതേ ആളാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനമുണ്ടാക്കാം എന്ന് വാദിക്കുന്നത്. ഊര്‍ജം ആവശ്യമാണെങ്കില്‍ എങ്ങനെയാണ് സര്‍ അത് ഒന്നുമില്ലായ്മ ആവുക? ഒന്നുമില്ലായ്മയില്‍ ഊര്‍ജമുണ്ടാവുകയില്ലല്ലോ. ഊര്‍ജമുണ്ടെങ്കില്‍ അത് ഒന്നുമില്ലായ്മ അല്ലലോ!

ഇങ്ങനെ ഒന്നുമില്ലായ്മ എന്തെന്നോ അതില്‍ ഊര്‍ജം എവിടെ നിന്ന് വരുന്നുവെന്നോ വിശദീകരിക്കാനാവാതെ നട്ടം തിരിയുകയാണ് നിരീശ്വരന്മാര്‍. ദൈവത്തെ നിഷേധിക്കുവാന്‍ എത്ര വലിയ യുക്തിരഹിതമായ ആശയവും വാദിക്കാന്‍ ഇവര്‍ മടിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് വാദിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. ആ ഒന്നുമില്ലായ്മ പോലും വിശദീകരിക്കുമ്പോള്‍ അത് ഒന്നുമില്ലായ്മയല്ലെന്നും അതില്‍ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞ് പോകുന്ന നിസ്സഹായാവസ്ഥ!

രണ്ടാമത്തെ സാധ്യതയാണ് പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നത്. ഈ വാദത്തില്‍ തന്നെ അതിന്റെ യുക്തിരാഹിത്യം വ്യക്തമാണ്. പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നാല്‍ പ്രപഞ്ചം ഉണ്ടാവാനുള്ള കാരണം അത് തന്നെയാണ് എന്നതാണ്. പ്രപഞ്ചം പ്രപഞ്ചത്തെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം പ്രപഞ്ചം നിലവിലുണ്ടാവണ്ടേ? അഥവാ നിലവിലില്ലാത്ത പ്രപഞ്ചം അതിന്റെ തന്നെ കാരണമാവുക! നിലവില്‍ ഇല്ലാത്ത ഒരു കാരണം എങ്ങനെയാണ് ഒരു കാര്യം സാധിക്കാനുള്ള കാരണമായി വര്‍ത്തിക്കുക? ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇല്ലാത്ത ഒരു വസ്തു ഒരു കാര്യത്തിന്റെ കാരണമായി ഭവിക്കുക എന്ന ഭൂലോക അസംബന്ധമാണ് ഈ വാദം.

മൂന്നാമത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് സൃഷ്ടിച്ചു എന്നത്. സ്വാഭാവികമായും അതിന്റെ സ്രഷ്ടാവിലേക്കുള്ള അന്വേഷണമായിരിക്കും പിന്നീട്. ഓരോന്നും സൃഷ്ടിക്കപ്പെട്ട വേറെയൊന്നിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നുള്ള വാദം ഒരിക്കലും പ്രപഞ്ചോല്പത്തി വിശദീകരിക്കാന്‍ പ്രാപ്തമല്ല. 'അതിനെയാര് സൃഷ്ടിച്ചു' എന്ന അന്വേഷണം അനന്തമായി നീളുമെന്നല്ലാതെ ആദ്യ സൃഷ്ടിപ്പിനെ പറ്റി വിശദീകരിക്കാന്‍ ഒരിക്കലും സാധ്യമാവുകയില്ല.

അവസാനത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചു എന്നത്. പ്രപഞ്ചത്തിനും പദാര്‍ഥങ്ങള്‍ക്കും കാലത്തിനും അതീതനായ ഒരു സര്‍വശക്തനായ ഒരു പടച്ചവന്‍ സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ യുക്തിസഹമായി മറ്റെന്ത് സാധ്യതയാണ് ഉയര്‍ത്തിക്കാട്ടാനാവുക?
''കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'' (ക്വുര്‍ആന്‍ 6:103).

സാമാന്യയുക്തിക്കോ ബുദ്ധിക്കോ ഒരിക്കലും അംഗീകരിക്കാനാവാത്ത ഉള്ളുപൊള്ളയായ 'ഒന്നുമില്ലായ്മാ'വാദങ്ങള്‍ വാദിച്ചു നടക്കുന്നവര്‍ക്ക് സ്രഷ്ടാവിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന മുന്‍വിധിയും അഹന്തയും മാത്രമാണ്. ഇങ്ങനെയൊക്കെ ഒരു യുക്തിയുമില്ലാത്ത വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദൈവവിശ്വാസത്തെ എങ്ങനെയെങ്കിലും യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരന്മാര്‍. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ എന്തെങ്കിലും ഉണ്ടാവും, പ്രപഞ്ചം എങ്ങനെ സ്വയം സൃഷ്ടിക്കും, ഇത്ര വ്യവസ്ഥാപിതമായ പ്രപഞ്ചം എങ്ങനെ യാദൃശ്ചികമായി ആരും സൃഷ്ടിക്കാതെ ഉണ്ടായി തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതാകുമ്പോള്‍ പതിനെട്ടാമത് അടവായി അവര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമാണ് 'അങ്ങനെയെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?' എന്നത്.
തങ്ങളുടെ വാദങ്ങളുടെ യുക്തിരാഹിത്യം ബോധ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണീ ചോദ്യം. എന്തെന്നാല്‍ കാരണങ്ങള്‍ക്ക് അതീതനായ, സൃഷ്ടിക്കപ്പെടാത്ത, കാലത്തിനും പ്രപഞ്ചത്തിനും അതീതനായ ഒരു സ്രഷ്ടാവിനെ കുറിച്ചാണിവിടെ ചര്‍ച്ച തന്നെ. സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ സൃഷ്ടിച്ചതാര്, കാലത്തിന് അതീതനായ ദൈവത്തിന്റെ തുടക്കമെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തന്നെ അര്‍ഥശൂന്യമാണ്.

അന്ധമായ നിരീശ്വരവിശ്വാസം വെടിഞ്ഞ് ശാസ്ത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ഇന്നീ ചോദ്യത്തിന്റെ യുക്തിരാഹിത്യം ബോധ്യമാകും. നേരത്തെ പറഞ്ഞ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലേക്ക് തിരിച്ചുവരാം. വിസ്‌ഫോടനം നടക്കുന്നതിനു മുമ്പ് ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്ന അവസ്ഥയെ പറ്റി പറഞ്ഞല്ലോ. ആ സമയത്ത് ആ ബിന്ദുവിന്റെ ഘനത്വവും സ്ഥലകാല വക്രതയും അനന്തമായിരിക്കും. അനന്തമായ സംഖ്യകളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ല എന്നതിനാല്‍ തന്നെ അവിടെ ഒരു ശാസ്ത്രീയ നിയമങ്ങളും ബാധകമല്ല. മഹാവിസ്‌ഫോടനത്തോടെയാണ് ഇന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ 'സമയം' അല്ലെങ്കില്‍ 'കാലം' ആരംഭിക്കുന്നത് മഹാവിസ്‌ഫോടനത്തോടെയാണ് എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത്. എന്നുവെച്ചാല്‍ 'മഹാവിസ്‌ഫോടനത്തിനു മുന്‍പ് എന്ത്' എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്, കാരണം അവിടെ മുമ്പെന്നോ ശേഷമെന്നോ പറയാന്‍ സമയം (time) എന്ന dimension നിലവിലില്ല എന്നത് തന്നെ!

സമയമില്ലാത്ത ഒരവസ്ഥയെ പറ്റി ചിന്തിക്കാന്‍ നമ്മുടെ ചിന്തകള്‍ക്ക് ചില പരിമിധികളുണ്ട്. സ്ഥലകാലനൈരന്തര്യത്തിനകത്ത് നിന്ന് ചിന്തിക്കുവാനേ നമുക്ക് സാധ്യമാവൂ. മൂന്ന് സ്‌പേസ് ഡയമെന്‍ഷനുകളും സമയത്തിന്റെ ഒരു ഡയമെന്‍ഷനും ചേര്‍ന്ന ഒരു ചതുര്‍മാന ലോകത്താണ് നാം ജീവിക്കുന്നത്. ഈ ചതുര്‍മാന ലോകത്തിനനുസരിച്ച്, അവ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രപ്തമായ, ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്‌കത്തില്‍ സമയം എന്ന ഡയമെന്‍ഷനെ ഒഴിവാക്കി ചിന്തിക്കാന്‍ പറ്റാത്ത പ്രശ്‌നമാണിത്. അതുകൊണ്ട് തന്നെ ബിഗ്ബാങ്ങിനു മുന്‍പ് എന്താണ് എന്ന ചോദ്യത്തിന് ഇന്ന് ഭൗതികശാസ്ത്രം തന്നെ നല്‍കുന്ന ഉത്തരം അങ്ങനെ ഒരു അവസ്ഥയില്ല എന്നതാണ്. കാരണം അവിടെ സമയം എന്ന ഡയമന്‍ഷന്‍ ഇല്ലാത്തത് കൊണ്ട് തന്നെ മുന്‍പെന്നോ ശേഷമെന്നോ തുടക്കമോ ഒടുക്കമോ ഒന്നും അവിടെയില്ല. ഇതാണ് നിരീശ്വരവാദികളുടെ ശാസ്ത്രക്ലാസുകളില്‍ പോലും അവര്‍ നല്‍കുന്ന ഉത്തരം!

ഇത് അംഗീകരിക്കാന്‍ ഒരു പ്രയാസവും തോന്നാത്തവര്‍ക്ക് എങ്ങനെയാണ് ബിഗ്ബാങ്ങിനും കാരണക്കാരനായ ദൈവത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നു പറയുമ്പോള്‍ നെറ്റിചുളിയുന്നത്? ബിഗ്ബാങ്ങോട് കൂടിയാണ് സമയം ഉണ്ടായത് എന്നതിനാല്‍ ബിഗ്ബാങ്ങിനു മുന്‍പ് എന്നൊരവസ്ഥ ഇല്ലെന്ന് പറയുന്നവര്‍ക്ക് ആ ബിഗ്ബാങ്ങിനും ഹേതുവായ സ്രഷ്ടാവിന് സമയം എന്ന അവസ്ഥ ബാധകമല്ല എന്ന് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം? സമയം എന്ന ഡയമെന്‍ഷന് അതീതനായ സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഒന്നും ബാധകമല്ലല്ലോ. ആ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം സമയത്തിനും കാലത്തിനും പദാര്‍ഥങ്ങള്‍ക്കും സ്ഥലകാല നൈരന്തര്യത്തിനും എല്ലാം അതീതനാണ് അവന്‍. സമയം ബാധകമല്ലാത്ത സ്രഷ്ടാവിന് തുടക്കം എന്ന ഒരു അവസ്ഥ ഇല്ല. തുടക്കമില്ലാത്ത ഒന്നിനെ ആരെങ്കിലും സൃഷ്ടിക്കണോ? ഒരിക്കലും വേണ്ട! അവന്‍ തുടക്കമോ ഒടുക്കമോ ഇല്ലാത്തവനാണ്, അവനെ ആരും സൃഷ്ടിച്ചിട്ടില്ല, ക്വുര്‍ആന്‍ നല്‍കുന്ന ഉത്തരം എത്ര കൃത്യം!

''പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. അവന് തുല്യനായി ഒരാളും ഇല്ല താനും'' (വിശുദ്ധ ക്വുര്‍ആന്‍: 112:1-4).

(അടുത്ത ഭാഗം: ജീവോല്‍പത്തി: പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?)

No comments:

Post a Comment